പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ്; രാമക്ഷേത്ര പരാമർശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള പരാമർശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനില്‍നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മോദി പരാമര്‍ശിച്ചതും ചട്ട ലംഘനമല്ലെന്ന് കമ്മിഷന്‍ വിലയിരുത്തി.

സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയിട്ടില്ല. മതത്തെ കുറിച്ചുള്ള സാധാരണ പരാമര്‍ശത്തിന്റെ പേരില്‍ നടപടി എടുക്കാന്‍ കഴിയില്ല. അങ്ങനെ നടപടിയെടുത്താല്‍ അത് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നും കമ്മിഷന്‍ വ്യക്തമാക്കി

ഹിന്ദു ദൈവങ്ങളുടെയും ഹിന്ദു ആരാധനാലയങ്ങളുടെയും സിഖ് ദൈവങ്ങളുടെയും സിഖ് ദേവാലയങ്ങളുടെയും പേരിൽ മോദി തൻ്റെ പാർട്ടിക്ക് വോട്ട് ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോൻഡേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏപ്രിൽ 9 ന് ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഒരു പൊതു റാലിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിനിടെ ഈ വഷയങ്ങൾ പരാമർശിച്ചത്.