സിനിമ മേഖലയിലെ ലൈംഗികാതിക്രമം അന്വേഷിക്കാന്‍ പ്രത്യേകസംഘം; ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം. മുഖ്യമന്ത്രി ഡിജിപിയുമായി ചര്‍ച്ച നടത്തി. ആരോപണം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. നിയമോപദേശം തേടിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഉപദേശം നല്‍കിയത്. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കും.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം. പ്രസ്തുത സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

ജി. സ്പര്‍ജന്‍കുമാര്‍ ഐജിപി, എസ്. അജീത ബീഗം ഡിഐജി, മെറിന്‍ ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് HQ, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പൊലീസ്, ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി, അജിത്ത് വി – എഐജി, ലോ&ഓര്‍ഡര്‍, എസ് മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.