മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി പാടില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: നടു റോഡില്‍ വാഹനം നിര്‍ത്തി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ തിരുവനന്തപുരം മേയറുടെ നടപടി വിവാദമായിരിക്കെ മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

മേയറും ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി.ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണ്. മേയറുടെ ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ടെന്നും സതീശന്‍ ആരോപിക്കുന്നു.

കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ലെന്നും ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും അദ്ദേഹം വാദിച്ചു.

സംഭവത്തില്‍ പോലീസിനെയും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെയും വിമര്‍ശിച്ച സതീശന്‍ ഗുരുതരമായ വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി. നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രക്കാരോട് കെ എസ് ആര്‍ ടി സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ എസ് ആര്‍ ടിയസിയുടെ സമീപനം? അതോ മേയര്‍ക്കും എം എല്‍ എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ എസ് ആര്‍ ടി സി സംരക്ഷിക്കുന്നത്? മേയറും സംഘവും ബസ് തടഞ്ഞെന്ന് സി സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം എല്‍ എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

More Stories from this section

family-dental
witywide