
2016ലെ ലൈംഗികാരോപണം മറയ്ക്കാൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അഴിമതി നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂട്ടർമാർ വാദങ്ങൾ നിരത്തുന്നതിനിടെ, ട്രംപ് പണം നൽകിയത് തന്റെ കുടുംബത്തെയും സത്പേരിനെയും സംരക്ഷിക്കാനാണെന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ അഭിഭാഷകൻ. ന്യൂയോര്‍ക്കിലെ കോടതിയിലാണ് വിചാരണ. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഏഴുമാസം ശേഷിക്കെയാണ് ക്രിമിനല്‍ വിചാരണ നടക്കുന്നത്.
പണമിടപാടുകള്‍ മറച്ചുവെക്കാന്‍ ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയത് മറച്ചുവെക്കാന്‍ ബിസിനസ് റെക്കോര്‍ഡുകളില്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് 34 കുറ്റാരോപണങ്ങള്‍ നേരിടുന്നു. ട്രംപുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാനാണ് പണം നല്‍കിയതെന്നാണ് ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാല്‍, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ആരോപണങ്ങളെ ട്രംപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.















