
വിയറ്റ്‌നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ സി തോമസ്, ഭാര്യ ലൗനി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എംപി സ്ഥിരീകരിച്ചു. അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ 15 പേർ മരിച്ചിട്ടുണ്ട്.
മരിച്ചവരിൽ ഏറിയ പങ്കും തമിഴ്‌നാട് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പഴനി സ്വദേശിയായ മുരുകപ്രഭു (44) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ലാവ മൊബൈൽ കമ്പനിയാണ് ഇയാളെ വിദേശയാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ നാല് ആന്ധ്ര സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബോട്ടിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ബോട്ട് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒന്നോടെ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. 39 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി നിർമൽകുമാർ പറഞ്ഞു. സംഭവത്തിന് പിന്നാലെ വിയറ്റ്‌നാം സൈന്യവും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.













