ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗാസസിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്‌.

ഉപരോധിക്കപ്പെട്ട എന്‍ക്ലേവില്‍ താമസിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇസ്മായില്‍ അല്‍-ഗൗലും, ക്യാമറാമാന്‍ റാമി അല്‍-റിഫിയുമാണ് കൊല്ലപ്പെട്ടത്. അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇവരുടെ കാറിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് ദാരുണമായ മരണം. ചൊവ്വാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയേയുടെ കുടുംബ വീടിന് സമീപമുള്ള സ്ഥലത്ത് നിന്ന് തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുകയായിരുന്നു 27 വയസ്സുള്ള ഇസ്മായില്‍ അല്‍-ഗൗല്‍. കൊല്ലപ്പെടുമ്പോള്‍ അല്‍-ഗൗല്‍ ഒരു പ്രസ് ഫ്‌ലാക്ക് വെസ്റ്റ് ധരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

സെന്‍ട്രല്‍ ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഭാര്യയെയും രണ്ട് വയസ്സുള്ള മകള്‍ സെയ്നയെയും 10 മാസമായി അദ്ദേഹം കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ എക്‌സില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ മകള്‍ ‘സീന ഓടാനും സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങി… ഞാന്‍ കാണാതെ അവള്‍ വളരുകയായിരുന്നു.’ എന്ന് അദ്ദേഹം കുറിച്ചത് മരണത്തിനിപ്പുറം വലിയ വേദന സൃഷ്ടിക്കുകയാണ്.

2023 ഒക്ടോബര്‍ മുതല്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെയുള്ള ആസൂത്രിതമായ ടാര്‍ഗെറ്റിംഗ് കാമ്പെയ്നിന്റെ ഭാഗമാണ് ആക്രമണമെന്ന് അവകാശപ്പെട്ട്, അല്‍ ജസീറ അപലപിച്ചു.

അല്‍ജസീറ നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് എഡിറ്റര്‍ മുഹമ്മദ് മൊവാദ്, എക്‌സിലെ ഒരു പോസ്റ്റില്‍, മരിച്ച ഇസ്മായില്‍ അല്‍-ഗൗല്‍ തന്റെ പ്രൊഫഷണലിസത്തിനും അര്‍പ്പണബോധത്തിനും പേരുകേട്ടവനാണെന്നും ഗാസയില്‍ നടന്ന കഷ്ടപ്പാടുകളിലേക്കും അതിക്രമങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവന്നുവെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല ഇസ്മായില്‍ ഇല്ലെങ്കില്‍ ഈ കൂട്ടക്കൊലകളുടെ വിനാശകരമായ ചിത്രങ്ങള്‍ ലോകം കാണില്ലായിരുന്നുവെന്നും അദ്ദേഹം ദുഖം പങ്കുവെച്ചു.

More Stories from this section

family-dental
witywide