ഇരട്ട വോട്ടര്‍ ഐഡിയില്‍ കുടുങ്ങി ബിഹാര്‍ ഉപമുഖ്യമന്ത്രി ; നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍, നോട്ടീസ് അയച്ചു

പട്ന: രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വച്ചതിനും രണ്ടിടത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തതിനും ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാജ വോട്ടര്‍മാരെച്ചൊല്ലിയുള്ള വലിയ രാഷ്ട്രീയ വിവാദത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ബിഹാര്‍ കോണ്‍ഗ്രസ് മേധാവി രാജേഷ് കുമാറാണ്, വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ടിടങ്ങളില്‍ വോട്ടുള്ളതായി വിവരം പങ്കുവെച്ചത്. ശനിയാഴ്ച എക്സിലെ ഒരു പോസ്റ്റില്‍, വിജയ്കുമാര്‍ സിന്‍ഹയുടെ നിയമസഭാ സീറ്റായ ലഖിസരായ്, പട്നയിലെ ബങ്കിപൂര്‍ എന്നിവിടങ്ങളിലെ കരട് വോട്ടര്‍ പട്ടികയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചിരുന്നു.

ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഓഗസ്റ്റ് 14 ന് വൈകുന്നേരം 5 മണിക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.