ദന്തഡോക്ടര്‍ കഴുത്തറുത്ത് മരിച്ച നിലയില്‍, കയ്യിലും മുറിവ്; മാനസിക സമ്മര്‍ദത്തിന് മരുന്ന് കഴിച്ചിരുന്നെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ ആണ് മരിച്ചത്. 31കാരിയായ ഇവര്‍ മാനസിക സമ്മര്‍ദത്തിന് മരുന്ന് കഴിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്.

ഭര്‍ത്താവ് അനൂപിന്റെ അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ വീടിനുള്ളിലെ ബാത്‌റൂമില്‍ ഗുരുതര മുറിവുകളോടെ കണ്ടത്.

പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും സൗമ്യ ദുഖിതയായിരുന്നു. മാത്രമല്ല, കുട്ടികള്‍ ഇല്ലാത്തതും ഇവരെ അലട്ടിയിരുന്നതായും സൂചനയുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.