പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി; സംസ്ഥാന സർക്കാരിന് ആശ്വാസം

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ക്ഷേമപദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും വ്യക്തമാക്കിയാണ് കമ്മീഷന്റെ ഈ നടപടി. സി.സി.ഐയുടെ ഈ ഉത്തരവ് സംസ്ഥാന സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും വലിയ ആശ്വാസമായി മാറി.

രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്. എന്നാൽ ഈ പരാതി കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സി.സി.ഐ ചെയർപേഴ്‌സൺ രവ്‌നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുജനങ്ങളുടെ ക്ഷേമത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും ആ അധികാരത്തിലേക്ക് കടന്നുകയറാൻ കമ്മീഷന് സാധിക്കില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ തങ്ങളുടെ ബസ് സർവീസുകളിൽ വലിയ നഷ്ടമുണ്ടായതിനെ തുടർന്ന് നിയമനടപടികളുമായി മുന്നോട്ടുപോയ സ്വകാര്യ ബസ് ഉടമകൾക്ക് കമ്മീഷന്റെ ഈ തീരുമാനം വലിയ തിരിച്ചടിയായി. കമ്മീഷൻ പരാതി പൂർണ്ണമായും തള്ളിയതോടെ പദ്ധതിയുമായി സർക്കാരിന് തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകാനാകും.

Relief for State Govt: CCI Dismisses Private Bus Operators’ Plea Against Priyadarshini Scheme

More Stories from this section

family-dental
witywide