ഇത്തിരി റിസ്ക് എടുത്താൽ കൈ നിറയെ കാശ്. ഒന്നുകില്‍ റിസ്‌ക് പേടിച്ച് ഗസ്സയിലേക്ക് പോകാതിരിക്കാം. അല്ലെങ്കില്‍ കീശ നിറയെ പൈസയും വാങ്ങി ഗാസയില്‍ പോയി ജോലി ചെയ്യാം. ഇതാണ് ഗാസയിലെ ചില പൊളിക്കല്‍ പണിക്കായി ആളെ തേടുമ്പോള്‍ ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്ന ഓപ്ഷനുകള്‍. യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ ഗാസയിലെ അവസാന കെട്ടിടങ്ങളും പൊളിച്ചടുക്കാൻ വന്‍ പാരിതോഷികമാണ് ഇസ്രയേൽ നൽകുന്നത്.
പരമാവധി കെട്ടിടങ്ങള്‍ കുറച്ച് സമയത്തിനുള്ളില്‍ പൊളിച്ചടുക്കുക എന്നത് മാത്രമാണ് ഇസ്രയേലി സൈന്യം ഈ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്ന ഒരേയൊരു നിര്‍ദേശം. ഗാസയില്‍ എത്തുന്നവര്‍ക്ക് കമ്പനി ഫോണ്‍, താമസിക്കാന്‍ നല്ല അപ്പാര്‍ട്ട്മെന്റ് മുതലായവയും ലഭിക്കും. പൊളിക്കുന്ന ഓരോ വീടിനുമാണ് പൈസ ലഭിക്കുന്നത്. നന്നായി അധ്വാനിച്ച് പൊളിച്ചാല്‍ പ്രതിമാസം 30,000 ഷെക്കല്‍ അതായത് ഏകദേശം 7,71000 രൂപ വാരാമെന്നാണ് ഓപ്പറേറ്റര്‍മാര്‍ ഹാരേറ്റ്‌സിനോട് പറയുന്നത്. മൂന്ന് നിലകളുള്ള ഒരു അപ്പാര്‍ട്ട്മെന്റ് പൊളിക്കുന്നതിന് 2500 ഷെക്കല്‍ വരെ നേടുന്നവരുണ്ട്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് പൊളിക്കൽ ജോലി. കൂടാത ഭക്ഷണവും താമസവും തികച്ചും സൗജന്യവുമായിരിക്കും.
കെട്ടിടം പൊളിക്കലിലൂടെ ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗാസയിലെ മനുഷ്യര്‍ കെട്ടിപ്പൊക്കിയതെല്ലാം പൊളിച്ചെടുക്കി ശവപറമ്പ് മാത്രമാക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. പണത്തിനും മേലെയാണ് ഗാസയിലെ കെട്ടിടങ്ങള്‍ പൊളിച്ചടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയെന്ന് ചില തൊഴിലാളികൾ ഇസ്രയേല്‍ പത്രം ഹാരേറ്റ്‌സിനോട് വെളിപ്പെടുത്തി. ഇത് കേവലം പണത്തിനുവേണ്ടിയല്ല ഞങ്ങളുടെ പകപോക്കല്‍ കൂടിയാണെന്നാണ് കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയവര്‍ പറയുന്നത്. കീശ നിറയെ കാശ് നിറക്കാൻ കെട്ടിടം പൊളിക്കൽ ജോലിക്കായി അനുദിനം നിരവധി ഇസ്രയേല്‍ പൗരന്മാരാണ് ഗാസയിലെത്തുന്നത്.
ഹാരെറ്റ്‌സിനോട് ഒരു തൊഴിലാളി പറയുന്നത് നിങ്ങള്‍ക്ക് ഏഴ് ലക്ഷം ഉണ്ടെങ്കിൽ ഈ കാശ് കൊണ്ട് നിങ്ങള്‍ക്കൊരു എക്‌സ്‌കവേറ്റര്‍ വാങ്ങാന്‍ പറ്റും. ഇത് ഗാസയിലെ പൊളിക്കല്‍ വേലകള്‍ക്ക് നല്‍കിയാല്‍ ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്ക് ദിവസം 5000 ഷെക്കല്‍ നല്‍കും. ഇതില്‍ 1000 ഷെക്കല്‍ ആ ഉപകരണം ഓപ്പറേറ്റ് ചെയ്യുന്നയാള്‍ക്ക് നല്‍കണം. ബാക്കി കിട്ടുന്നത് മൊത്തം ലാഭമായിരിക്കും. ഗാസയിലാണെങ്കില്‍ വീടുകള്‍ പൊളിക്കുന്ന പണിക്ക് ഒരു ക്ഷാമവുമില്ലെന്നാണ് പൊളിക്കൽ ജോലിയ്ക്ക് പോകുന്ന ആളുകൾ പറയുന്നത്.ഇസ്രയേലിലെ ഒരു സാധാരണ ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാശ് ഗാസയിലെ ഓപ്പറേറ്റര്‍ക്ക് ലഭിക്കും.
എങ്കിലും റിസ്ക് കാരണം ഗാസയിലേക്ക് പോകാന്‍ ഓപ്പറേറ്റര്‍മാരെ പലപ്പോഴും കിട്ടാന്‍ പാടാണ്. പൈസയുണ്ടാക്കാന്‍ ഗസ്സയിലേക്ക് പോകാന്‍ ആലോചിക്കുന്ന ഓപ്പറേറ്റര്‍മാരെയെല്ലാം ജൂലൈ 9ന് ഗസ്സയില്‍ കൊല്ലപ്പെട്ട എബ്രഹാം അസുലൈ എന്ന ഓപ്പറേറ്ററുടെ മുഖം നിരുത്സാഹപ്പെടുത്തും. എങ്കിലും വീടുകള്‍ പൊളിക്കുന്ന ജോലി ആദ്യമാദ്യം ചെയ്തിരുന്നത് പൈസയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ പിന്നീടത് പകവീട്ടലിന്റെ ലഹരിയായി മാറിയതായി നിരവധി ഓപ്പറേറ്റര്‍മാര്‍ തന്നെ പറയുന്നുണ്ട്.










