ഗാസ സിറ്റി പിടിച്ചെടുക്കാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം; ജനങ്ങളോട് പൂര്‍ണമായി ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം, കെട്ടിടങ്ങളും റോഡും തകര്‍ത്തു

ഗാസസിറ്റി : ഗാസ സിറ്റിയില്‍ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ച് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം ശക്തമാക്കി ഇസ്രയേല്‍ സേന. ഗാസ സിറ്റിയിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഭാഗത്തുള്ളവര്‍ തെക്കോട്ടുപോയി ഖാന്‍ യൂനിസിലേക്കു മാറണമെന്നാണ് നിര്‍ദേശം.

ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. അതേസമയം, പ്രദേശം വിട്ടുപോകുന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്. ഇതോടെ ആയിരക്കണക്കിനു പലസ്തീന്‍ കുടുംബങ്ങള്‍ നഗരം വിട്ടു. നിലവില്‍ ഗാസയുടെ 80% പ്രദേശവും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേല്‍ ടാങ്കുകള്‍ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയാണ്.