ഗാസയ്ക്കുമാത്രമല്ല, ലെബനനും ആശ്വാസം; ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഫെബ്രുവരി 18 വരെ നീട്ടിയെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഫെബ്രുവരി 18 വരെ നീട്ടിയതായി വൈറ്റ് ഹൗസ് അറിയിച്ചു. സമയപരിധി കഴിഞ്ഞിട്ടും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാത്തതിനാലാണ് പുതിയ തീരുമാനം. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മേല്‍നോട്ടത്തില്‍ ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ നടപടി ഫെബ്രുവരി 18 വരെ തുടരുമെന്നാണ് വൈറ്റ് ഹൗസ് ഒരു ഹ്രസ്വ പ്രസ്താവനയില്‍ അറിയിച്ചത്.

2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം പിടിക്കപ്പെട്ട ലെബനന്‍ തടവുകാരെ തിരികെ കൊണ്ടുവരുന്നതിനായി അമേരിക്ക ഇസ്രായേലുമായും ലെബനനുമായും ചര്‍ച്ച നടത്തുമെന്നും പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് പറഞ്ഞു.

നവംബര്‍ 27 നാണ് ലെബനന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ലെബനനില്‍ ഇസ്രായേലിന്റെ സൈനിക നടപടി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു കരാര്‍. 60 ദിവസത്തെ കരാറായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ലെബനന്റെ പുതിയ സൈന്യം കരാര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് കാട്ടി സമയപരിധി പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Also Read

More Stories from this section

family-dental
witywide