ഗ്രീന്‍ഹൗസ് ഗ്യാസ് റിപ്പോര്‍ട്ടിംഗ് പ്രോഗ്രാം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം, കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കുന്നുവെന്ന് വിശദീകരണം

ഹരിതഗൃഹ വാതക ബഹിര്‍ഗമന റിപ്പോര്‍ട്ട് (ഗ്രീന്‍ഹൗസ് ഗ്യാസ് റിപ്പോര്‍ട്ടിംഗ് പ്രോഗ്രാം) അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചു. കല്‍ക്കരി ഊര്‍ജ്ജ നിലയങ്ങള്‍, വ്യാവസായിക ഫാക്ടറികള്‍, എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നും ഭൂമിയിലെ താപനില വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പുറം തള്ളുന്ന വാതകങ്ങളെക്കുറിച്ച് സര്‍ക്കാരിനെ അറിയിക്കുന്ന റിപ്പോര്‍ട്ടാണ് ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയത്.

2010 മുതല്‍ ഗ്രീന്‍ഹൗസ് ഗ്യാസ് റിപ്പോര്‍ട്ടിംഗ് പ്രോഗ്രാം സജീവമാണ്, ഇത് യുഎസിലെ 8,000-ത്തിലധികം കേന്ദ്രങ്ങളെയും വിതരണക്കാരെയും എല്ലാ വര്‍ഷവും അവരുടെ കാലാവസ്ഥാ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരുന്നു.

അന്തരീക്ഷ വായുവിലെ മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നതിന് നടപടിയെടുക്കാന്‍ അധികൃതരെ സഹായിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍, ഇത് അമേരിക്കന്‍ ബിസിനസുകള്‍ക്കും ഉല്‍പ്പാദനത്തിനും കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കുന്നുവെന്ന വാദിച്ചാണ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ലീ സെല്‍ഡിന്‍ പുതിയ നടപടികള്‍ക്ക് രൂപം നല്‍കിയത്.

”ഗ്രീന്‍ഹൗസ് ഗ്യാസ് റിപ്പോര്‍ട്ടിംഗ് പ്രോഗ്രാം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഒന്നും ചെയ്യുന്നില്ല. പകരം, ഇത് അമേരിക്കന്‍ ബിസിനസുകള്‍ക്കും ഉല്‍പ്പാദനത്തിനും കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കുന്നു, ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിയെ അപകടപ്പെടുത്തുന്നു, അമേരിക്കന്‍ സമൂഹങ്ങളെ വേദനിപ്പിക്കുന്നു.”- ലീ സെല്‍ഡിന്‍ പറഞ്ഞു.

ട്രംപ് ഭരണകൂടം മലിനീകരണക്കാര്‍ക്ക് വഴിയൊരുക്കുന്നുവെന്ന് പരിസ്ഥിതി വാദികള്‍ വിമര്‍ശിച്ചു.