
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പോര് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഡെഡ് എക്കണോമി പരാമര്‍ശം ഇന്ത്യയില്‍ രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു. എന്നാലിതാ ഇപ്പോഴിത് ട്രംപിന് തന്നെ വന്‍ തിരിച്ചടിയായിരിക്കുകയാണ്.
ട്രംപിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ ഗ്രൂപ്പായ ‘ദ ട്രംപ് ഓര്‍ഗനൈസേഷന്‍’ കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയെ യുഎസിന് പുറത്തെ അവരുടെ ഏറ്റവും വലിയ വിപണിയായി കണക്കാക്കുന്നതായാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രംപിന്റെ മക്കളായ എറിക്കും ഡോണള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്നാണ് നിലവില്‍ ദ ട്രംപ് ഓര്‍ഗനൈസേഷനെ നയിക്കുന്നത്.
ഇന്ത്യയിലെ ഏഴിടങ്ങളിലെ പ്രോജക്ടുകളിലൂടെ കുറഞ്ഞത് 175 കോടി രൂപ ട്രംപിന്റെ കമ്പനി സമ്പാദിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 വരെ ഇന്ത്യയിലെ ഒന്നാംകിട ബില്‍ഡര്‍മാരുമായി ചേര്‍ന്ന് മുംബൈ, പുണെ, കൊല്‍ക്കത്ത, ഗുരുഗ്രാം തുടങ്ങി ഏഴിടങ്ങളിലെ പ്രോജക്ടുകളിലൂടെയാണ് ട്രംപ് ഈ നേട്ടം കൊയ്തത്. 2012-ലാണ് ആദ്യത്തെ പ്രോജക്ട് പ്രഖ്യാപിച്ചത്. ഇന്ത്യയെ ‘ഡെഡ് എക്കണോമി’ എന്നുവിളിച്ച് ട്രംപ് പരിഹസിക്കുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.
ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ, കഴിഞ്ഞ എട്ടുമാസത്തിനിടെ വലിയ ആറ് പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ പങ്കാളികളായ ട്രിബേക്ക ഡെവലപേഴ്‌സുമായി ചേര്‍ന്ന് ഗുരുഗ്രാം, പുണെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ബിസിനസ് വന്‍തോതില്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന് ഇതില്‍ നിന്നും വ്യക്തം.










