
ക്നാനായ കത്തോലിക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയം രൂപതയുടെ പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരി ആയിരുന്ന ബിഷപ് മാത്യു മാക്കീലിനെ ധന്യ പദവിയിലേക്ക് ഉയർത്തി വത്തിക്കാൻ. ദൈവദാസനായ ബിഷപ് മാത്യു മാക്കീല്‍ പിതാവിനെ കൂടാതെ ദൈവദാസൻ ബിഷപ് അലെസ്സാന്‍ഡ്രോ ലബാക്ക ഉഗാര്‍ത്തെ, ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസ് എന്നിവരേയും ധന്യ പദവിയിലേക്ക് ഉയർത്തി വത്തിക്കാൻ ഡിക്രി പ്രസിദ്ധീകരിച്ചു.
ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. സാധാരണയായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യപദവിയിലേക്കും, തുടര്‍ന്ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയര്‍ത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.
ലിയോ പതിനാലാമന്‍ പാപ്പായുടെ അനുവാദം ലഭിച്ചതിനെത്തുടര്‍ന്ന്, മെയ് 22 വ്യാഴാഴ്ച കര്‍ദ്ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയാണ് ഇതുസംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്. ദൈവദാസനും, 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറലും, തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും, 1911-ല്‍ ക്‌നാനായ കത്തോലിക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയും ആയിരുന്ന ബിഷപ് മാത്യു മാക്കീലിന്റെ വിശ്വാസ- പുണ്യങ്ങള്‍ പരിശുദ്ധ സിംഹാസനം അംഗീകരിച്ചു.
കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ദൈവദാസന്‍ ബിഷപ് മാത്യു മാക്കീല്‍. 1851 മാര്‍ച്ച് 27-ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി 26-ന് കോട്ടയത്തുവച്ചാണ് മരണമടഞ്ഞത്.
Vatican declared mar Mathew Makkil to Venerable