
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രഫഷണല്‍ കായികതാരങ്ങളുടെ വീടുകളില്‍ മോഷണം നടന്ന സംഭവത്തില്‍ മൂന്നു പ്രതികളെ അര്‍ജന്റീനയില്‍ നിന്നും പിടികൂടി. അറസ്റ്റിലായ മൂന്ന് പേരും ചിലെ പൗരന്മാരാണ്. കാന്‍സസ് സിറ്റി ചീഫ്‌സ് താരങ്ങളായ പാട്രിക് മഹോമ്‌സിന്റെയും ട്രാവിസ് കെല്‍സെയുടെയും വീടുകളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തി ഇവരെ അമേരിക്ക അന്വേഷിച്ചുവരികയായിരുന്നു.2 മില്യൺ ഡോളറിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ അവർ മോഷ്ടിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
അർജന്റീനിയൻ ഫെഡറൽ പോലീസും ചിലിയൻ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഎസിലേക്ക് നാടുകടത്താനായി ഇവരെ ചിലെയിൽ എത്തിച്ചു.
മോഷണക്കേസിലെ പ്രതികളായ ഇഗ്‌നാസിയോ സുനിഗ കാര്‍ട്ടസ്, ബാസ്റ്റ്യന്‍ ജിമിനസ് ഫ്രെറോട്ട് എന്നിവര്‍ ഈ മാസം ആദ്യം അര്‍ജന്റീനന്‍ ടെന്നീസ് താരം ഡെല്‍ പോട്രോയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇവരുടെ യുഎസിലെ മോഷണവും വ്യക്തമായത്.
അമേരിക്ക.ിലെ വിവിധ ഭാഗങ്ങളിലെ പ്രൊഫഷണല്‍ കായിക താരങ്ങളുടെ വീടുകള്‍ ലക്ഷ്യമിട്ട മോഷണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം ഫെഡറല്‍ പരാതിയില്‍ പ്രതികളാക്കിയ ഏഴ് പേരില്‍ ഇവരും ഉള്‍പ്പെടുന്നു.
ഫെഡറല്‍ പരാതിപ്രകാരം, എന്‍എഫ്എല്‍, എന്‍ബിഎ താരങ്ങള്‍ കളിക്കായി വീട്ടില്‍ നിന്ന് മാറുമ്പോള്‍ അവരുടെ വീടുകള്‍ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സൌത്ത് അമേരിക്കന്‍ മോഷണസംഘത്തിലെ അംഗങ്ങളായിരുന്നു പ്രതികള്‍.











