
വാഷിംഗ്ടൺ: യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമാകുന്നു. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ അമേരിക്കയിൽ പെട്രോൾ വില ഗാലന് 5 ഡോളർ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുദ്ധം തുടങ്ങുന്നതിന് മുൻപ് ശരാശരി 2.98 ഡോളറായിരുന്ന പെട്രോൾ വില നിലവിൽ 4.46 ഡോളറിലെത്തി നിൽക്കുകയാണ്.
കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘പ്രോജക്റ്റ് ഫ്രീഡം’ പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ അത് വലിയ ചലനമുണ്ടാക്കിയിട്ടില്ല. ഹോർമുസ് കടലിടുക്ക് അടുത്ത ഒരു മാസത്തിനുള്ളിൽ തുറന്നില്ലെങ്കിൽ, 2022 ജൂണിലെ റെക്കോർഡ് വിലയായ 5.02 ഡോളറിലേക്ക് പെട്രോൾ വില എത്തുമെന്ന് ലിപ്പോ ഓയിൽ അസോസിയേറ്റ്‌സ് പ്രസിഡന്റ് ആൻഡി ലിപ്പോ പറഞ്ഞു.
പെട്രോളിനേക്കാൾ ഉപരിയായി ഡീസൽ വിലയിലുണ്ടാകുന്ന വർദ്ധനവാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. പല സംസ്ഥാനങ്ങളിലും ഡീസൽ വില സർവ്വകാല റെക്കോർഡിലെത്തി. മിഷിഗൺ (6.01 ഡോളർ), ഇല്ലിനോയിസ് (6.00 ഡോളർ), വിസ്കോൺസിൻ (5.67 ഡോളർ) എന്നിവിടങ്ങളിൽ ഡീസൽ വില കുത്തനെ ഉയർന്നു. ദേശീയ ശരാശരി 3.76 ഡോളറിൽ നിന്ന് 5.64 ഡോളറായി വർദ്ധിച്ചു. ചരക്ക് നീക്കം, റെയിൽവേ, കൃഷി എന്നീ മേഖലകളെ ഇത് ദോഷകരമായി ബാധിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും വരും ദിവസങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.














