
കാലിഫോർണിയ: ഉയർന്ന ശമ്പളമുള്ള സാങ്കേതിക തസ്തികകളിൽ അമേരിക്കൻ പൗരന്മാരെ നിയമിക്കാതെ വിവേചനം കാണിച്ചതിന് പ്രമുഖ ഡാറ്റ സോഫ്റ്റ്‌വെയർ കമ്പനിയായ ക്ലൗഡറയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തു. വിദേശ വിസയുള്ളവരെ നിയമിക്കുന്നതിനായി കമ്പനി ബോധപൂർവം അമേരിക്കൻ അപേക്ഷകരെ ഒഴിവാക്കിയെന്നാണ് കണ്ടെത്തൽ.
അമേരിക്കക്കാർ ജോലിക്ക് അപേക്ഷിക്കുന്നത് തടയാൻ കമ്പനി വിചിത്രമായ മാർഗങ്ങളാണ് സ്വീകരിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. അപേക്ഷകൾ അയക്കാൻ കമ്പനി നൽകിയ ഇമെയിൽ വിലാസം പുറത്തുനിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കാത്ത രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഇത്തരത്തിൽ അപേക്ഷിക്കാൻ ശ്രമിച്ച ഒരു ഉദ്യോഗസ്ഥൻ നൽകിയ പരാതിയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
താത്കാലിക വിസയിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥിരമായ താമസാനുമതി (PERM) ലഭിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ കമ്പനി കൃത്രിമം കാണിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അമേരിക്കൻ പൗരന്മാരെ നിയമിക്കാൻ താല്പര്യമില്ലാത്ത തസ്തികകൾ വിദേശ വിസയുള്ളവർക്കായി കമ്പനി മുൻകൂട്ടി മാറ്റിവെക്കുകയായിരുന്നു.
“അമേരിക്കൻ ഉദ്യോഗസ്ഥരെ തൊഴിൽ വിപണിയിൽ നിന്ന് പുറന്തള്ളാൻ ശ്രമിക്കുന്ന കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും,” എന്ന് അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ഹർമീത് കെ. ധില്ലൺ വ്യക്തമാക്കി. 2025-ൽ പുനരാരംഭിച്ച ‘പ്രൊട്ടക്റ്റിംഗ് യുഎസ് വർക്കേഴ്സ് ഇനിഷ്യേറ്റീവിൻ്റെ’ ഭാഗമായാണ് ഈ നിയമനടപടി.
ഏകദേശം 5.3 ബില്യൺ ഡോളർ (ഏകദേശം 44,000 കോടി രൂപ) മൂല്യമുള്ള കമ്പനിയാണ് ക്ലൗഡറ. 2021-ൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആറും ക്ലെയ്‌റ്റൺ ഡുബിലിയറും ചേർന്നാണ് ഈ കമ്പനിയെ ഏറ്റെടുത്തത്.
Action taken against IT giant for discriminating against American citizens by providing fake email to apply for a job













