കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായി. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. മുഖ്യമന്ത്രി പദവി സംബന്ധിച്ചും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചും പ്രാഥമിക ധാരണയിലെത്തിയതായാണ് സൂചന.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി രണ്ട് മുതിർന്ന ദേശീയ നേതാക്കളെ നിരീക്ഷകരായി കേരളത്തിലേക്ക് അയക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഇവരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എഐസിസി അറിയിച്ചു. സംസ്ഥാനത്തെ എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. വരും ദിവസങ്ങളിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ നിരീക്ഷകർ പങ്കെടുക്കും.
കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കൂടി പങ്കെടുത്ത മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് നിരീക്ഷകരെ അയക്കാൻ തീരുമാനമായത്. ജയറാം രമേശും കെ.സി. വേണുഗോപാലും ഉടൻ മാധ്യമങ്ങളെ കണ്ട് യോഗ തീരുമാനങ്ങൾ വിശദീകരിക്കും. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
AICC to Appoint Two Observers for Kerala CM Selection











