അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി,ശിക്ഷാ വിധി ഇന്ന് 12.30 ന്

അട്ടപ്പാടി മധു കൊലപാതക കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈനെ വെറുതെ വിട്ട് ഹെക്കോടതി. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. കേസിൽ രണ്ടു പ്രതികളെ വെറുതെവിട്ട നടപടിയും ഹൈക്കോടതി ശരിവച്ചു. 12 പ്രതികളുടെ അപ്പീല്‍ തള്ളി. 16 പേരിൽ 14 പേരെയാണ് കോടതി ശിക്ഷിച്ചിരുന്നത്. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ അപ്പീലും കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാ വിധി ഇന്ന് 12.30നായിരിക്കും.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്. കേസിൽ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.

നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുല്‍ കരീമിനെയും വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു.ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.

2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന മകൻ മധു ആൾക്കൂട്ട അക്രമണത്തിൽ കൊല്ലപ്പെട്ടത്. അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർ‌ദിച്ച് മധുവിനെ കൊലപ്പെടുത്തുകയായിരുന്നു.

Attappadi Madhu murder case: High Court acquits first accused, verdict to be delivered today at 12.30 pm