പിണറായി വിജയൻ്റെ ഇടപെടൽ; മൂന്ന് വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് സി.പി.ഐ.എം അംഗത്വം പുതുക്കി നൽകി

തിരുവനന്തപുരം: ലഹരിക്കേസ് വിവാദങ്ങളെത്തുടർന്ന് പാർട്ടിക്ക് പുറത്തുപോയ ബിനീഷ് കോടിയേരിക്ക് സി.പി.ഐ.എം പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്ന് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷിൻ്റെ അംഗത്വം പുതുക്കി നൽകിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് അദ്ദേഹത്തിൻ്റെ അംഗത്വം പുനഃസ്ഥാപിച്ചത്. മുൻ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന സൂചനകൾ. ബിനീഷിന് പാർട്ടി അംഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് വിവരം.

ലഹരിപ്പണമിടപാട് കേസുമായി ബന്ധപ്പെട്ട് 2020-ലാണ് ബിനീഷിൻ്റെ പ്രാഥമിക അംഗത്വം പാർട്ടി ഔദ്യോഗികമായി മരവിപ്പിച്ചത്. തുടർന്ന് 2023-ൽ കോടതി അദ്ദേഹത്തെ കേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധിക്ക് പിന്നാലെ അംഗത്വം തിരികെ ലഭിക്കാനായി ബിനീഷ് നാല് തവണ അപേക്ഷ സമർപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇത് തുടർച്ചയായി നിരസിച്ചത് വലിയ ആഭ്യന്തര ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

ബിനീഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ ബിനീഷ് കോടിയേരിക്ക് 2001 മുതൽ 2020 വരെ തുടർച്ചയായി പാർട്ടിയിൽ അംഗത്വമുണ്ടായിരുന്നു.

Bineesh Kodiyeri’s CPIM membership renewed after three years

More Stories from this section

family-dental
witywide