കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും സിഎംആർഎൽ- എക്സാലോജിക് ഇടപാട് കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു. സിഎംആർഎൽ കമ്പനിക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡിയുടെ അന്വേഷണം. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന്റെ മകൾ വീണ വിജയന് സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിക്കുന്നതും അധികാരമേറ്റതിന് പിന്നാലെ എക്സാലോജിക്കിന് കമ്പനിയുമായി പുതിയ കരാറുകൾ ലഭിക്കുകയും ചെയ്തത്. ഈ കരാർ നടപടികളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്നും മകൾക്ക് ലഭിച്ച സാമ്പത്തിക നേട്ടങ്ങൾക്ക് പകരമായി സർക്കാർ തലത്തിൽ സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്.
കേസിൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിക്കാനാണ് ഇഡിയുടെ നീക്കം. എന്നാൽ, നിലവിൽ പിണറായി വിജയനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലേക്കും ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും വീണ വിജയനെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ വ്യക്തികൾക്ക് സമൻസ് അയക്കാനുമാണ് ഇഡിയുടെ തീരുമാനം.
CMRL-Exalogic case investigation extends to Pinarayi; summons will be sent if evidence is received











