
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്‌പെയിനെയാണോ അർജന്റീനയെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി. ടൂർണമെന്റിൽ താൻ പിന്തുണച്ച എല്ലാ ടീമുകളും പരാജയപ്പെട്ടതിനാൽ ഇനി ഒരു ടീമിന്റെ പേരും പറയാൻ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മംദാനിയുടെ പ്രതികരണം.
“ഞാൻ പിന്തുണച്ച എല്ലാ ടീമുകളും തോറ്റു. ഇപ്പോൾ ഞാൻ ഏത് ടീമിന്റെ പേരുപറഞ്ഞാലും ആ ടീം തോൽക്കുമെന്നാണ് തോന്നുന്നത്,” എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകൊണ്ടുതന്നെ ഫൈനലിൽ ഒരു ടീമിനും ‘നിർഭാഗ്യം’ വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അതേസമയം, സ്‌പെയിനിന്റെ യുവതാരം ലമിൻ യമാലും അർജന്റീന നായകൻ ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടം കാണാൻ ആകാംക്ഷയുണ്ടെന്നും മംദാനി പറഞ്ഞു.
കുഞ്ഞായിരുന്ന ലമിൻ യമാലിനെ മെസ്സി കുളിപ്പിക്കുന്ന ചിത്രം ആദ്യമായി കണ്ടപ്പോൾ അത് കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.”മെസ്സിയും ലമിൻ യമാലും ഒരുമിച്ചുള്ള ആ ചിത്രം ആദ്യം കണ്ടപ്പോൾ അത് എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വിചാരിച്ചു. പിന്നീട് വർഷങ്ങൾക്കുമുമ്പ് എടുത്ത യഥാർഥ ചിത്രമാണെന്ന് മനസ്സിലായി,” മംദാനി പറഞ്ഞു. ഒരിക്കൽ ഒരു ഫോട്ടോഷൂട്ടിൽ ഒരുമിച്ചിരുന്ന മെസ്സിയും യമാലും ഇന്ന് ലോകകപ്പ് ഫൈനലിൽ നേർക്കുനേർ എത്തുന്നത് ഫുട്ബോൾ ലോകത്തെ അതുല്യ നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സരഫലം പ്രവചിക്കാൻ തയ്യാറാകാതിരുന്ന മംദാനി, “ഒരു മികച്ച മത്സരം കാണാനാണ് ഞാൻ കാത്തിരിക്കുന്നത്,” എന്നായിരുന്നു അവസാന പ്രതികരണം.
Everyone I root for has lost’: NYC Mayor Zohran Mamdani on FIFA World Cup final favourite










