
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിൽ വൻശക്തികളായ പോർച്ചുഗലിനെ ഞെട്ടിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഗ്രൂപ്പ് കെ-യിലെ ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരെ കോംഗോ 1-1 എന്ന സ്കോറിലാണ് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കരുത്തുറ്റ പോരാട്ടത്തിലൂടെ ആഫ്രിക്കൻ രാജ്യം കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.
തുടക്കത്തിലെ ലീഡ്, പിന്നീട് തിരിച്ചടിമത്സരത്തിൻ്റെ ആറാം മിനിറ്റിൽ തന്നെ മധ്യനിര താരം ജോവോ നെവെസിലൂടെ പോർച്ചുഗൽ ലീഡെടുത്തു. പെഡ്രോ നെറ്റോ നൽകിയ തകർപ്പൻ ക്രോസ് ഹെഡ്ഡറിലൂടെ നെവെസ് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ലീഡ് നേടിയ ശേഷം പോർച്ചുഗൽ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവർക്ക് തിരിച്ചടിയായി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യോവാൻ വിസ്സയിലൂടെ കോംഗോ സമനില പിടിച്ചു. ലോകകപ്പിൻ്റെ ചരിത്രത്തിൽ കോംഗോ നേടുന്ന ആദ്യ ഗോൾ കൂടിയാണിത്. തൻ്റെ കരിയറിലെ റെക്കോർഡ് ആറാം ലോകകപ്പ് കളിക്കാനിറങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. കോംഗോ പ്രതിരോധ നിരയുടെ കടുത്ത മാർക്കിങ്ങിൽ റൊണാൾഡോ പലപ്പോഴും നിഷ്പ്രഭനായി. മത്സരത്തിൽ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ താരത്തിന് സാധിച്ചതുമില്ല.
രണ്ടാം പകുതിയിൽ ജോവോ കാൻസെലോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ഓഫ്‌സൈഡ് ആണെന്ന് വിധി എഴുതിയത് പോർച്ചുഗലിന് കനത്ത തിരിച്ചടിയായി. 75 ശതമാനത്തോളം പന്ത് കൈവശം വെച്ച് പോർച്ചുഗൽ നിരന്തരം ആക്രമണം നടത്തിയെങ്കിലും കോംഗോയുടെ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ കൊളംബിയയും ഉസ്ബെക്കിസ്ഥാനുമാണ് പോർച്ചുഗലിൻ്റെ എതിരാളികൾ.
FIFA World Cup: Portugal held to a draw by Congo; Ronaldo disappointed















