ലണ്ടൻ: അധിനിവേശ വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ E1 മേഖലയിൽ 1,200ഓളം കുടിയേറ്റ ഭവനങ്ങൾ നിർമിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങൾ ശക്തമായി രംഗത്തെത്തി. ഇസ്രയേലിന്റെ തീരുമാനം അസ്വീകാര്യമാണ് എന്ന് സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ വ്യക്തമാക്കി. പദ്ധതി ഉടൻ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേൽ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്നാണ് രാജ്യങ്ങളുടെ നിലപാട്. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ജറുസലേമിന് കിഴക്കുള്ള E1 മേഖലയിൽ കുടിയേറ്റങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ഇസ്രയേൽ വർഷങ്ങളായി മാറ്റിവച്ചിരുന്നു. E1 പദ്ധതി നടപ്പായാൽ വെസ്റ്റ് ബാങ്ക് ഫലത്തിൽ രണ്ടായി വിഭജിക്കപ്പെടുകയും കിഴക്കൻ ജറുസലേം ഒറ്റപ്പെടുകയും ചെയ്യുമെന്ന് പലസ്തീൻ അധികൃതരും ഇസ്രയേലിന്റെ ചില സഖ്യകക്ഷികളും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് രാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകൾക്ക് വലിയ തിരിച്ചടിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള സാധാരണക്കാർക്കെതിരായ അക്രമം വൻ തോതിൽ വർധിക്കുകയും പലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതിനാൽ ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണെന്നും ഈ പദ്ധതികൾ സമാധാനത്തിൽ നിന്ന് നമ്മെ കൂടുതൽ അകറ്റുക മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിന്റെ നിലപാടിനെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, E1 പദ്ധതി തുടർച്ചയായ ഒരു പലസ്തീൻ രാഷ്ട്രത്തിന് ‘അസ്തിത്വ ഭീഷണി’ ഉയർത്തുന്നതാണെന്ന് യുഎൻ സെക്രട്ടറി ജനറലും പറഞ്ഞു. ബെൽജിയം വിദേശകാര്യ മന്ത്രിയും പദ്ധതിക്കെതിരെ സമാനമായ നിലപാട് സ്വീകരിച്ചു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാൻഡ് പദ്ധതിയെ അപലപിച്ചതിന് പിന്നാലെ ഇസ്രയേൽ വിദേശകാര്യ മന്ത്രി അദ്ദേഹത്തിന്റെ വിമർശനം ശക്തമായി തള്ളിക്കളഞ്ഞു.
UK, France, Germany, Italy and Canada condemn Israel’s West Bank settlement project









