മിഡിൽ ഈസ്റ്റിൽ വൻ യുദ്ധകാഹളം: ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്ക; താവളങ്ങളും കപ്പലുകളും തകർത്തതിന് ശക്തമായ പ്രത്യാക്രമണം

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയ്ക്ക് നേരെ നടന്ന അപ്രതീക്ഷിത ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി യുഎസ് ഇറാനിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെയും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയും ഇറാൻ നടത്തിയ വെടിവെയ്പ്പിനുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് യു.എസും സൗദി അറേബ്യയും സംയുക്തമായി നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചപ്പോൾ, യുദ്ധം ഏതാനും ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കൂ എന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം അവസാനമില്ലാതെ തുടരുകയാണ്. നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും താൽക്കാലികമായി ആക്രമണങ്ങൾ നിർത്തിവെച്ചിരുന്നെങ്കിലും, ടെഹ്റാൻ ചർച്ചകളെ പൂർണ്ണമായി നിഷേധിച്ചതോടെയാണ് വീണ്ടും മിസൈലുകൾ വർഷിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ 13 ദിവസമായി യു.എസ് തുടർച്ചയായി നടത്തിയ ബോംബാക്രമണം കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് യു.എസ് വ്യോമതാവളത്തിന് നേരെയും, ഹോർമുസിലൂടെ കടന്നുപോയ മൂന്ന് ഓയിൽ ടാങ്കറുകൾക്ക് നേരെയും ആക്രമണം നടത്തിയതോടെ യു.എസ് തിരിച്ചടി കർശനമാക്കുകയായിരുന്നു.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മുപ്പതിലധികം ഡ്രോൺ ആക്രമണങ്ങളാണ് ഇറാൻ യു.എസിനെതിരെ നടത്തിയത്. ഇതിന് മറുപടിയായി ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ താവളങ്ങളിൽ യു.എസും സൗദിയും നടത്തിയ ബോംബാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണം ഇറാഖിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രസിഡൻ്റ് അപലപിച്ചപ്പോൾ, ഇറാഖ് സർക്കാരുമായി ആലോചിച്ചാണ് തങ്ങൾ നീങ്ങിയതെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ദശാബ്ദങ്ങളായി മത്സരിക്കുന്ന സുന്നി രാജ്യമായ സൗദി അറേബ്യയും ഷിയാ രാജ്യമായ ഇറാനും തമ്മിലുള്ള ശത്രുതയും ഈ യുദ്ധത്തോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

Huge war in the Middle East: America strikes against Iran; Strong counterattack for destroying bases and ships

More Stories from this section

family-dental
witywide