
ലണ്ടൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചുകൊണ്ട് ഇസ്രായേലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഞായറാഴ്ച (ജൂൺ 7) നടന്ന ആക്രമണത്തെ തുടർന്ന് തിങ്കളാഴ്ച വിപണി തുറന്നപ്പോൾ എണ്ണവിലയിൽ 3 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ലംഘനമായാണ് അന്താരാഷ്ട്ര സമൂഹം ഈ ആക്രമണത്തെ വീക്ഷിക്കുന്നത്.
രാജ്യാന്തര ബഞ്ച്മാർക്കായ ബ്രെൻ്റ് ക്രൂഡ് വില 3.29% വർധിച്ച് ബാരലിന് 96.15 ഡോളർ എന്ന നിരക്കിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 3.25% ഉയർന്ന് ബാരലിന് 93.48 ഡോളറിലെത്തി.
ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ മിസൈലുകൾ വർഷിച്ചതെന്ന് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇറാഖും സിറിയയും തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു. ഗാസയിലേക്കുള്ള അതിർത്തികൾ ഇസ്രായേലും അടച്ചിട്ടിരിക്കുകയാണ്.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുമോ എന്ന ഭീതിയിലാണ് വിപണി. വരും ദിവസങ്ങളിൽ ഇസ്രായേൽ ശക്തമായ തിരിച്ചടിക്ക് മുതിർന്നാൽ വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേസമയം, മേഖലയിൽ സമാധാനം നിലനിർത്താൻ ഇസ്രായേൽ തിരിച്ചടി നൽകരുതെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാനുമായി ഒരു അന്തിമ സമാധാന കരാറിലേക്ക് രാജ്യം അടുക്കുകയാണെന്നും ഈ സാഹചര്യത്തിൽ തിരിച്ചടി നൽകി കാര്യങ്ങൾ വഷളാക്കരുതെന്നും ട്രംപ് നെതന്യാഹുവിനെ ഫോണിലൂടെ അറിയിച്ചതായാണ് വിവരങ്ങൾ.
Iran-Israel conflict: Oil prices rise more than 3 percent in global markets















