
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും വ്യാജമാണെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുമായി നിലവിൽ നയതന്ത്ര ചർച്ചകൾക്കുള്ള യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇറാൻ യുഎസ് നിലപാടിനെ തള്ളിയത്.
അമേരിക്കൻ നീക്കങ്ങൾക്ക് ഇനി ഉടനടി ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ ഈ പ്രതിരോധ ശൈലി വരും ദിവസങ്ങളിലും തുടരുമെന്നും അമേരിക്കയ്ക്ക് കനത്ത മറുപടി ആയിരിക്കും നൽകുകയെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷ സാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നിലപാട് ഉണ്ടായിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അണിയറ ചർച്ചകൾ വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് കാണിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള പ്രകോപനങ്ങൾക്കും സൈനികമായും നയതന്ത്രപരമായും കൃത്യമായ മറുപടി നൽകാൻ രാജ്യം സന്നദ്ധമാണെന്നും ഇറാൻ വക്താക്കൾ പ്രസ്താവിച്ചു.
Iran Rejects Donald Trump’s Claims of Ongoing Talks, Warns of Immediate and Fitting Reply















