
വിയന്ന: അമേരിക്കയും ഇറാനും തമ്മിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വീണ്ടും കടക്കാൻ ഇരുവിഭാഗത്തിനും താല്പര്യമില്ലെന്നും, എന്നാൽ ചെറിയ രീതിയിലുള്ള ഒറ്റപ്പെട്ട സൈനിക ഏറ്റുമുട്ടലുകൾ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും പ്രമുഖ സുരക്ഷാ-പ്രതിരോധ വിശകലന വിദഗ്ദ്ധൻ വുൾഫ്ഗാംഗ് പുസ്തായി. അൽ ജസീറയോട് സംസാരിക്കവെയാണ് അദ്ദേഹം മേഖലയിലെ നിലവിലെ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങൾ അപഗ്രഥിച്ചത്.
ഈ സംഘർഷത്തിൽ അമേരിക്കയുടെ ഏറ്റവും കടുപ്പമേറിയ ആയുധം സൈനിക ശക്തി മാത്രമല്ലെന്നും, അമേരിക്കൻ സാമ്പത്തിക ഉപരോധ തന്ത്രങ്ങൾക്ക് പിന്തുണ നൽകുക മാത്രമാണ് സൈന്യം ചെയ്യുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. സമുദ്ര മേഖലയിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണ് ഇറാന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. ഈ ഉപരോധം കാരണം പ്രതിദിനം 250 ദശലക്ഷത്തിലധികം ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇറാന് നേരിടേണ്ടി വരുന്നത്.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് പ്രതിദിനം 1.5 ദശലക്ഷത്തിലധികം ബാരൽ എണ്ണയാണ് ഇറാൻ കയറ്റുമതി ചെയ്തിരുന്നത്. ഇറാന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായിരുന്നു ഇത്. അമേരിക്ക ഉപരോധം കൂടുതൽ കടുപ്പിച്ചതോടെ സാമ്പത്തിക മേഖലയിൽ ഇറാൻ വൻ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ, തങ്ങൾക്കെതിരെ യുദ്ധം തുടരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശേഷിയെ തകർക്കേണ്ടത് ഇറാന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നതും സമുദ്രത്തിൽ മൈനുകൾ നിക്ഷേപിക്കുന്നതും വഴി സംഘർഷം സമയാസമയങ്ങളിൽ വന്യമാക്കാൻ ഇറാൻ നിർബന്ധിതരാകുന്നത് ഇതിനാലാണെന്നും വുൾഫ്ഗാംഗ് പുസ്തായി ചൂണ്ടിക്കാട്ടി.













