
ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും സന്ദേശങ്ങളും കരാറിൻ്റെ കരട് രേഖകളും പരസ്പരം കൈമാറുന്നതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇസ്ന’ വ്യക്തമാക്കി.
ഒരു ഔദ്യോഗിക കരാർ രൂപീകരിക്കുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കാനാണ് ഇരുപക്ഷവും നിലവിൽ ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഒരു പൊതുധാരണയിലെത്താൻ വളരെ അടുത്താണെന്നും, കരാറിൻ്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ ‘അൽ ജസീറ’യോട് പ്രതികരിച്ചു.
നയതന്ത്ര ചർച്ചകൾ സജീവമായി തുടരുമ്പോഴും ഇറാനും അമേരിക്കയും പരസ്പരം മുന്നറിയിപ്പുകൾ നൽകുന്നത് തുടരുകയാണ്. ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് കരാറിന്റെ ഭാഗമായി ഇറാൻ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ. അതേസമയം, സംഘർഷാവസ്ഥയെത്തുടർന്ന് ഇറാന്റെ ഉള്ളിൽ സൈനിക സന്നദ്ധത ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകുന്ന സെഷനുകളും ടെഹ്‌റാനിൽ റവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട പ്രകടനങ്ങളും നടക്കുന്നുണ്ട്. വീണ്ടുമൊരു യുദ്ധമുണ്ടായാൽ അത് മിഡിൽ ഈസ്റ്റിന് പുറത്തേക്കും വ്യാപിച്ചേക്കാമെന്ന് ഇറാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള ആശങ്കകളും ആഗോള ഊർജ്ജ വിതരണത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങളും കാരണം ആഗോള എണ്ണ വിപണി ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്.
Iran-US indirect talks enter final phase; agreement may be reached soon under Pakistan’s mediation















