ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്നും അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും നടൻ ജഗദീഷ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ. തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ട്. താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്. റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകൾ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നുണ്ട്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്.
നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്. പുറത്താക്കപ്പെട്ട പ്രേംകുമാറിൻ്റ പേരും പരിഗണിക്കണമെന്ന ആവശ്യം കൂടി ഉയരുന്നുണ്ട്.
Jagadish will not take up the post of Chalachitra Academy chairman; will continue acting













