കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗമായ ജിതിൻ ഭാസ്‌കരാണ് അറസ്റ്റിലായത്. എസ്‌ഐടി സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്‌തത്. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്കറാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. കാഫിർ സ്ക്രീൻ ഷോട്ട് ജിതിൻ ഭാസ്കർ തന്നെയായിരിക്കും നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിൽ നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം നിന്നു പോയെങ്കിലും യുഡിഎഫ് സർക്കാർ അധികാരമേറ്റതിനെ തുടർന്ന് അന്വേഷണം തുടരുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.
Kafir screenshot case; DYFI leader Jitin Bhaskar arrested













