
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സിപിഎം സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എംഎൽഎ രംഗത്തെത്തി. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സിപിഎം പരസ്യമായി സ്വീകരണം ഒരുക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അത് പ്രചരിപ്പിച്ചവരെയും ഒരു കാരണവശാലും വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഈ കേസിൽ പൂർണ്ണമായ നീതി ഉറപ്പാക്കുന്നത് വരെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പാറക്കൽ അബ്ദുള്ള മുന്നറിയിപ്പ് നൽകി.
ഒരു കൂട്ടർ ഈ നാടിന്റെ ആത്മാഭിമാനത്തിന് മുകളിൽ കാലെടുത്ത് വെക്കുമ്പോൾ കയ്യും കെട്ടി നോക്കിനിൽക്കാൻ തങ്ങൾ സിപിഎം ഭക്തരല്ലെന്ന് പാറക്കൽ അബ്ദുള്ള ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്നും അതുകൊണ്ട് തന്നെ നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം നൽകി ആദരിക്കുന്ന സിപിഎം നിലപാടിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഭാഗത്തുനിന്ന് ഉയരുന്നത്.
അതേസമയം, കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി അയച്ചു എന്ന ആരോപണം തെളിയിക്കാൻ ജിതിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും അടക്കം ഇരുന്നൂറ്റമ്പതോളം പേരുണ്ടെന്നും, അതിൽ ഒരു പത്തുപേർക്കെങ്കിലും താൻ ഈ സ്ക്രീൻഷോട്ട് അയച്ചതായി കാണിച്ചുതരാൻ സാധിക്കുമോ എന്ന് ചോദിച്ച ജിതിൻ, അങ്ങനെ തെളിയിച്ചാൽ കുറ്റം താൻ ചെയ്തതാണെന്ന് ഉറപ്പിക്കാമെന്നും ഫേസ്ബുക്കിൽ കുറിച്ചു.
Kafir Screenshot Case: Parakkal Abdulla Slams CPM Over Welcoming Accused; Jithin Bhaskar Challenges Allegations













