
ശ്വേത മേനോൻ അമ്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ പ്രതിനിധിയായിട്ടല്ലെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. ശ്വേത മേനോനെ തിരഞ്ഞെടുത്തത് സിനിമാ മേഖലയിലുള്ളവരാണെന്നും അതിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ശ്വേത മേനോൻ ഒരു ദേശീയവാദിയും നരേന്ദ്ര മോദി ഭക്തയുമാണെന്ന് തനിക്കറിയാം, എന്നാൽ അവർ ബിജെപിയിൽ അംഗത്വമുള്ള വ്യക്തിയല്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു. ശ്വേതാ മേനോൻ ബിജെപിയിൽ നിന്നും രണ്ട് കോടി രൂപ ഫണ്ട് വാങ്ങിയെന്ന് അമ്മയ്ക്കുള്ളിൽ അൻസിബയെ അനുകൂലിക്കുന്നവർ ആരോപിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
രാജ്യത്ത് ഒട്ടേറെ താരങ്ങൾ ബിജെപിയെയും അതിന്റെ നിലപാടുകളെയും പരസ്യമായി അനുകൂലിക്കുന്നുണ്ടെന്ന് സുരേഷ് പറഞ്ഞു. പണത്തിന്റെ പേര് പറഞ്ഞ് ഇത്തരം താരങ്ങളെ അപമാനിക്കാൻ ആരും ശ്രമിക്കരുത്. സുരേഷ് ഗോപി സിനിമയിൽ സജീവമായി നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന് എത്രയോ കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ അതെല്ലാം ത്യജിച്ചാണ് അദ്ദേഹം നരേന്ദ്ര മോദിക്കൊപ്പവും ദേശീയതയ്ക്കൊപ്പവും പ്രവർത്തിക്കാൻ എത്തിയത്. ഇത്തരത്തിൽ രാജ്യസ്നേഹമുള്ള ഒരുപാട് മാതൃകകൾ നമുക്ക് മുന്നിലുണ്ടെന്നും അവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശ്വേത മേനോൻ അമ്മയുടെ നേതൃത്വത്തിലേക്ക് വന്നപ്പോൾ ബിജെപി സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്ന് എസ്. സുരേഷ് ചൂണ്ടിക്കാട്ടി. മുൻപ് സിപിഎം എംപിയായിരുന്ന ഇന്നസെന്റോ, കോൺഗ്രസ് എംഎൽഎ രമേഷ് പിഷാരടിയോ ഒക്കെ അമ്മയുടെ തലപ്പത്ത് വന്നപ്പോൾ സംഘടനയെ രാഷ്ട്രീയ പാർട്ടികൾ പിടിച്ചെടുക്കാൻ നോക്കുകയാണെന്ന് തങ്ങൾ ആരോപിച്ചിട്ടില്ല. അമ്മ എന്നത് സിനിമാ മേഖലയിലുള്ളവരുടെ സ്വന്തം സംഘടനയാണ്, അതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ അവിടെത്തന്നെയുള്ള ആളുകൾക്ക് സാധിക്കുമെന്നും സിനിമാ മുഖംമൂടി വച്ച രാഷ്ട്രീയക്കാർ ഇത് മനസ്സിലാക്കണമെന്നും സുരേഷ് വ്യക്തമാക്കി.
Shweta Menon is a Modi devotee but not a BJP member; do not insult actors over money, says S Suresh












