സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി എം എ ബേബി. കണ്ണൂര്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നും പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നുവെന്നുമാണ് എം എം ബേബിയുടെ പരാമര്‍ശം. മലപ്പുറം അരീക്കോട് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ ഒരു നേതാവുമായി ബന്ധപ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്നത് അവസരം നല്‍കുമെങ്കില്‍ അതൊഴിവാക്കാനുള്ള ഔചിത്യം നേതാവ് തന്നെ കാണിക്കണമെന്നാണ് എം എ ബേബിയുടെ വാക്കുകള്‍.
ഒരാള്‍ സ്വന്തം അര്‍ഹത കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരുടെ ബന്ധുത്വം പറഞ്ഞു ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാര്‍ട്ടി പോകേണ്ടതില്ല. എന്നാല്‍, ഒരു നേതാവുമായി ബന്ധപ്പട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ മൊത്തത്തില്‍ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ക്കു അവസരം നല്‍കുമെന്ന് തോന്നുകയാണെങ്കില്‍ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നും എംഎ ബേബി പറഞ്ഞു.
അവിടെ താനുമായി ബന്ധപ്പെട്ട ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മതി എന്ന് തീരുമാനിക്കാന്‍ നേതാവ് തന്നെ മുന്‍കൈ എടുക്കുന്നതാണ് ശരിയായ രീതി. കണ്ണൂരില്‍ ഉണ്ടായ ഒരു സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയം വിമര്‍ശനം കണ്ണൂര്‍ ജില്ല കമ്മറ്റി നടത്തുകയും അത് സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബേബി പറഞ്ഞു. ദുഷ്പ്രചാരണങ്ങള്‍ നടത്തുമെന്ന് കണ്ടുകൊണ്ട് നമ്മള്‍ പാലിക്കേണ്ട കരുതലും ശ്രദ്ധയും ഉണ്ടാകണമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
എൽഡിഎഫിൻ്റെ മുദ്രാവാക്യം തിരഞ്ഞെടുപ്പിൽ പാളിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചെന്നും മുന്‍മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായി പി രാജീവും മലപ്പുറം അരീക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ഇന്ന് തുറന്ന് പറഞ്ഞു. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
MA Baby indirectly criticizes MV Govindan; Attacking the party on the candidacy of a relative should have been avoided












