
പാരീസ്: ജി7 ഉച്ചകോടിയിലെ വിജയകരമായ പങ്കാളിത്തത്തിന് ശേഷം ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രവാസി സമൂഹത്തിൽ നിന്നും ഊഷ്മള സ്വീകരണം. ഫ്രഞ്ച് നഗരമായ എവിയൻ-ലെ-ബെയ്ൻസിൽ അതിഥി രാജ്യമായി ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി വ്യാഴാഴ്ച പുലർച്ചെ പാരീസിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിയെ കാണാനും വരവേൽക്കാനുമായി വൻ ജനക്കൂട്ടമാണ് പാരീസിലെ തെരുവുകളിൽ തടിച്ചുകൂടിയത്.
ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. “പാരീസിലെത്തിയ എന്നെ ഊഷ്മളമായി സ്വീകരിച്ച ഇന്ത്യൻ സമൂഹത്തോട് നന്ദി പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്താക്കാൻ അവർ നടത്തുന്ന ശ്രമങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ഭൂമിയുടെ പുരോഗതിക്ക് ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം അത്യന്താപേക്ഷിതമാണ്,” പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. പാരീസിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
സന്ദർശനത്തിൻ്റെ ഭാഗമായി നൈസ് നഗരത്തിലെ പാലൈസ് ഡെസ് എക്സ്പോസിഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് ‘ഭാരത് ഇന്നൊവേറ്റ്സ് 2026’ പരിപാടി സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അത്യാധുനിക ഡീപ്-ടെക് സാങ്കേതികവിദ്യ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടി. 13 സുപ്രധാന സാങ്കേതിക മേഖലകളിലായി ഇന്ത്യയിലെ 120 മുൻനിര സ്റ്റാർട്ടപ്പുകളും 20-ലധികം മികവിൻ്റെ കേന്ദ്രങ്ങളും ഇതിൽ പങ്കെടുക്കുന്നുണ്ട്.
Je suis arrivé à Paris il y a peu, où j’ai été accueilli chaleureusement par la diaspora indienne. Je suis fier de ses efforts pour rapprocher l’Inde et la France. Le partenariat Inde-France est essentiel au progrès de notre planète. pic.twitter.com/Mzvs4HKggd— Narendra Modi (@narendramodi) June 17, 2026
ഈ പരിപാടിയുടെ വിജയം പാരീസിലെ ഇന്ത്യൻ ശാസ്ത്രജ്ഞർക്കും പ്രവാസികൾക്കും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ സാങ്കേതിക വളർച്ച ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിൽ അഭിമാനമുണ്ടെന്ന് പാരീസിലെ ഇന്ത്യൻ ശാസ്ത്രജ്ഞർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പാരീസിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം
ഈ വർഷം സെപ്റ്റംബറിൽ പാരീസിൽ പൊതുജനങ്ങൾക്കായി തുറക്കാനിരിക്കുന്ന ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവാസി സമൂഹം ക്ഷണിച്ചു. ക്ഷേത്ര സമിതി അംഗമായ പ്രതിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്ക് പുറമെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഈ ചരിത്ര നിമിഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിവരങ്ങൾ പ്രകാരം ജൂൺ 13, 14 തീയതികളിൽ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി, സ്ലൊവാക്യ സന്ദർശനത്തിനും ജി7 ഉച്ചകോടിക്കും ശേഷമാണ് പാരീസിൽ തിരിച്ചെത്തിയത്. ജൂൺ 18-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം.
Modi wave shakes France; Indian community in Paris proud of ‘Bharat Innovates’ success











