
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയുടെ വികസനം മന്ദഗതിയിലാക്കണമെന്ന ആശങ്കകൾക്കിടയിലും, സാങ്കേതിക കമ്പനികൾ സാധ്യമായ ഏറ്റവും വേഗത്തിൽ മുന്നോട്ട് പോകണമെന്ന് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൺ ഹ്വാങ് വ്യക്തമാക്കി. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആർഎഫ്ഐ വികസനം വേഗത കുറയ്ക്കണമോ എന്ന ചോദ്യത്തിന്, മറ്റാരെയും നോക്കാതെ നമ്മൾക്ക് സാധ്യമായ ഏറ്റവും വേഗത്തിൽ മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെങ്കിലോ തയ്യാറാകാത്തതോ ആയ സാഹചര്യത്തിൽ ഒരിക്കലും പുറത്തിറക്കില്ലെന്നും എന്നാൽ അമേരിക്കയെ പരമാവധി സമ്പദ്‌സമൃദ്ധമാക്കാൻ എല്ലാവരും തങ്ങളുടെ വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള എൻവിഡിയ എഐ ബൂമിന്റെ സഹായത്തോടെയാണ് വലിയ വളർച്ച കൈവരിച്ചത്.
അതേസമയം, എഐ വികസിക്കുന്ന വേഗതയെക്കുറിച്ച് സമീപ ആഴ്ചകളിൽ ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിയന്ത്രണങ്ങളും വേണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. ഉചിതമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാതെ കമ്പനികൾ മത്സരിച്ച് മുന്നേറുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആന്ത്രോപിക് എന്ന എഐ കമ്പനിയിലെ ഗവേഷകനായ ജേക്കബ് കോക്സൺ അടുത്തിടെ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. സർക്കാർ ഇടപെടലുകൾ ഇല്ലെങ്കിൽ ഭാവിയിൽ എഐ മനുഷ്യരാശിക്ക് ഭീഷണിയായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് ഭരണകൂടം ഇതുവരെ ഇത്തരം ആശങ്കകളെ തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും സമാനമായ ആശങ്കകൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് വ്യവസായ മേഖല ദീർഘകാലമായി ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്നും ഇത് അതിവേഗത്തിലാണ് വളരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.















