സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലമറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങള്‍ ഇടതു വലതു മുന്നണികളെ മടുത്തുകഴിഞ്ഞു. സംസ്ഥാനത്തെ മൂന്നാം രാഷ്ട്രീയ ശക്തിയായി ബിജെപിയേയും എന്‍ഡിഎയേയും അവര്‍ അംഗീകരിച്ചിട്ടുണ്ട്. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സംസ്ഥാനത്ത് അപ്രതീക്ഷിത സീറ്റുകളിലെ വിജയം ബിജെപി പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും മികച്ച വിജയം ഉറപ്പാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബിജെപിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. പാര്‍ട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരും താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതു ശരിവെയ്ക്കുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്തുവര്‍ഷം നീണ്ടുനിന്ന ഇടതു ഭരണത്തിന്റെ കെടുകാര്യസ്ഥതകളും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയവുമെല്ലാം തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങൾക്ക് ഇരു മുന്നണികളെയും മതിയായി, ഇനി വരണം ബിജെപി എന്ന പ്രചാരണവും വികസിത കേരളം എന്ന ബിജെപി മുന്നോട്ട് വെച്ച ലക്ഷ്യവും മലയാളികള്‍ ഏറ്റെടുത്തതാണ്. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബിജെപിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണെന്നും വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Only moments left to know the election results; Rajiv Chandrasekhar says he is waiting for the election results with optimism










