
പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദില്ലി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചായിരിക്കും കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തുക. അതേസമയം, ഇന്ന് ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയായില്ല.
ഉപാധികളോടെയാണെങ്കിലും പി.എം. ശ്രീ പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതിയിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് വിദ്യാഭ്യാസ ഫണ്ട് ഉറപ്പാക്കണമെങ്കിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി കരാറിൽ ഒപ്പിടുന്നതിൽ വ്യക്തത തേടി നേരത്തെ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പും ഉയരുന്നുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി ഭരണത്തിലെത്തുമ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും, ഇത് വിദ്യാഭ്യാസ മേഖലയിലേക്കുള്ള ആർ.എസ്.എസ്. അജണ്ടയാണെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ വാദം. എന്നാൽ കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പി.എം. ശ്രീ നടപ്പാക്കിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ നീക്കം.
PM SHRI Scheme: State Govt to Hold Fresh Talks With Centre Subject to Conditions; Division Within Congress













