രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിൽ തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി നൽകിയതായി റിപ്പോർട്ടുകൾ. ഡൽഹിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
കെപിസിസി അധ്യക്ഷൻ സ്ഥാനത്തേക്ക് ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി ഉൾപ്പെടെ എം.പിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴക്കനുമാണ് പരിഗണനയിൽ. നേരത്തെ കെ മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ, സർക്കാരുമായി സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്.
മന്ത്രിസഭയിൽ നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷി ചുമതലപ്പെടുത്തിയിരുന്നു.
In his meeting with Rahul Gandhi, Chief Minister VD Satheesan demanded a full-time KPCC president.









