സതീശൻ സർക്കാരിന് ആശ്വാസം; സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വി.ഡി. സതീശൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി തുടരാമെന്ന് ഹൈക്കോടതി. പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിക്കുന്നതിനെ എങ്ങനെ തെറ്റായി കാണാൻ കഴിയുമെന്ന് കോടതി ചോദിച്ചു. പദ്ധതി ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് (അനുച്ഛേദം 14, 15) വിരുദ്ധമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ല. ഇത് സാധാരണക്കാരായ സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഈ മാസം ജൂൺ 15-നാണ് പ്രിയദർശിനി പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിച്ചത്. വരുമാന പരിധിയോ പ്രായഭേദമെന്നിയോ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ‘സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണ്’ എന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്.

Relief for Satheesan government; Free travel scheme for women can continue; High Court dismisses public interest litigation

More Stories from this section

family-dental
witywide