
ഗോവയിലെ ഹോട്ടലിൽ വച്ച് സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക മുൻമേധാവി തരുണ്‍ തേജ്പാൽ കീഴടങ്ങി. മൂന്നാഴ്ച്ചക്കകം കീഴടങ്ങണമെന്ന സുപ്രീംകോടതി നിർദേശപ്രകാരമാണ് ഗോവയിലെ മാപുസ കോടതിയിലെത്തി കീഴടങ്ങിയത്. തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ സെഷൻ കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതി 10 വർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. 2013 ലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് ജൂനിയർ സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
വിചാരണക്കൊടുവിൽ 2021 ൽ ഗോവയിലെ സെഷൻസ് കോടതി തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. പിന്നാലെ ഗോവ സർക്കാർ ഹൈക്കോടതിൽ അപ്പീൽ നൽകി. വിശദമായ വാദം കേട്ട ഗോവ ബെഞ്ച് തരുണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. കേസും ഗോവ സർക്കാർ നൽകിയ അപ്പീലും രാഷ്ട്രീയ പ്രേരിതമെന്നാണ് തരുണ്‍ തേജ്പാലിന്റെ വാദം. ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി അടുത്ത ദിവസം പരിഗണിക്കും.
Sexual Assault Case: Former Tehalka Chief Tarun Tejpal Surrenders Before Court













