തൃശൂർ: കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം തനിക്ക് സഹായം ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ലെന്നും യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കൊണ്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാമെന്നും കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് അനുകൂലമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, റിപ്പോർട്ടർ ടിവിയിലെ പോലീസ് റെയ്ഡ് സ്വാഭാവിക നടപടിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. റെയ്‌ഡ് ചെയ്യുമ്പോൾ ഫോണുകൾ പിടിച്ചു വയ്ക്കും. നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളതെന്നും സാധാരണക്കാരന്റെ വീടിനുള്ളിലേക്ക് പോലീസ് കടന്നു കയറുമ്പോൾ ആരും പ്രതികരിക്കാറില്ല. ഫോൺ വാങ്ങി വെച്ച് തന്നെയാകും എല്ലായിടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുക. ഏതുകാലത്തും റെയ്ഡ് നടന്നത് ഇതേ സ്വഭാവത്തിലാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
പൊലീസ് റെയിഡിനായി ഏത് വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ഫോൺ പിടിച്ചുവെക്കും. എന്ത് ഒളിച്ചുവെച്ചാലും കണ്ടുപിടിക്കാൻ അവർക്കറിയാം. ഇതൊന്നും ഇന്ദിരാഗാന്ധിയുടെയോ സോണിയ ഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ല. സംവിധാന തുടങ്ങിയതുമുതൽ ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Suresh Gopi praises the UDF government; cites unprecedented support from the government and describes the police raid on Reporter TV as a routine procedure.











