കേസിലെ പ്രതി ഒരു കുട്ടി! തായ്‌ലാന്റിൽ സ്‌കൂളിൽ വെടിവെയ്പ്പ്: കുട്ടികളുടെ മാനസികാരോഗ്യ പരിചരണം ശക്തമാക്കാൻ യുണിസെഫ്

ഫുക്കറ്റ്: തായ്‌ലാന്റിലെ സ്‌കൂളിലുണ്ടായ മാരകമായ വെടിവെയ്പ്പ് സംഭവത്തിന് പിന്നാലെ, കുട്ടികൾക്കുള്ള മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമ സംഘടനയായ യുണിസെഫ് ആവശ്യപ്പെട്ടു. കേസിലെ പ്രതി ഒരു കുട്ടിയാണെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് യുണിസെഫ് അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്തമാക്കിയത്.

ആക്രമണം നടത്തിയത് ഒരു കുട്ടിയാണെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഒരു സമൂഹം എന്ന നിലയിൽ ഇത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ടെന്നും യുണിസെഫ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വസ്തുതകൾ പുറത്തുവരുന്ന മുറയ്ക്ക്, എന്താണ് സംഭവിച്ചതെന്നും ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നും യുണിസെഫ് ചൂണ്ടിക്കാണിച്ചു.

വെടിവെയ്പ്പ് സംഭവത്തിന് പിന്നാലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പിന്തുണയ്ക്കുന്നതിനായി പുതിയ മാനസികാരോഗ്യ കർമ്മപദ്ധതി പ്രഖ്യാപിക്കുമെന്ന് തായ്‌ലാന്റ് ഉപപ്രധാനമന്ത്രി യോദ്ചാനൻ വോങ്സാവത് വെള്ളിയാഴ്ച അറിയിച്ചു.

കുട്ടികളുടെ മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വൈകാരികവും ശാരീരികവുമായ അക്രമങ്ങൾ ഉൾപ്പെടെ എല്ലാത്തരം അതിക്രമങ്ങളിൽ നിന്നും മുക്തമായ സുരക്ഷിത അന്തരീക്ഷം സ്‌കൂളുകളിൽ ഉറപ്പാക്കണമെന്നും യുണിസെഫ് നിർദ്ദേശിച്ചു. മാതാപിതാക്കൾക്ക് ആശങ്കയില്ലാതെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ സാധിക്കണമെന്നും, ക്ലാസ് മുറികളിൽ കുട്ടികൾക്ക് സുരക്ഷിതത്വക്കുറവ് അനുഭവപ്പെടരുതെന്നും, അധ്യാപകർക്ക് ഭയരഹിതമായി ജോലി ചെയ്യാൻ കഴിയണമെന്നും ഐക്യരാഷ്ട്രസഭയുടെ ഏജൻസി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide