
അറ്റ്‌ലാൻ്റ: അമേരിക്കയിലെ ജോർജിയയിൽ അർദ്ധരാത്രി അപ്പാർട്ട്‌മെൻ്റിന് പുറത്തിറങ്ങിയ മൂന്ന് വയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. സ്നെൽവിൽ സ്വദേശിയായ രോഹിത് ഭായ് പട്ടേലിനെയാണ് (67) പൊലീസ് പിടികൂടിയത്. അപകടത്തിന് ശേഷം നിർത്താതെ പോയ പട്ടേലിനെതിരെ ഹിറ്റ് ആൻഡ് റൺ, രണ്ടാം ഡിഗ്രി വെഹിക്കുലാർ ഹോമിസൈഡ് എന്നീ കുറ്റങ്ങൾ ചുമത്തി.
ഏപ്രിൽ 26-ന് പുലർച്ചെയാണ് മാക്സെൻസ് എന്ന മൂന്ന് വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടത്. 287 ഇ ക്രോഗൻ സ്ട്രീറ്റിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് അർദ്ധരാത്രിയോടെ കുട്ടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് സമീപത്തെ റോഡിൽ പരുക്കേറ്റ നിലയിൽ മാക്സെൻസിനെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകമുണ്ടാക്കിയ കാർ നിർത്താതെ പോയത് പൊലീസിനെ വലച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് 2008 മോഡൽ നീല ഹോണ്ട സിആർ-വി കാറാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. സമീപത്തെ വെയർഹൗസിൽ നിന്ന് വാഹനം കണ്ടെടുത്ത പൊലീസ് ഡ്രൈവർ രോഹിത് ഭായ് പട്ടേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. പ്രസന്നതയും കൗതുകവും നിറഞ്ഞ കുഞ്ഞായിരുന്നു മാക്സെൻസെന്നും അവൻ്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കുടുംബം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മാക്സെൻസിൻ്റെ സംസ്കാര ചടങ്ങുകൾക്കായി കുടുംബം ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
Three-year-old boy dies after being hit by car after leaving apartment in the middle of the night; Indian-origin man arrested in US













