
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലും ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അമേരിക്കൻ സന്ദർശനത്തിൽ മാറ്റമുണ്ടാകില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുരക്ഷാ ആശങ്കകൾ നിലനിൽക്കുമ്പോഴും രാജാവിന്റെ സന്ദർശനവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് വ്യക്തമാക്കിയത്. സന്ദർശന പദ്ധതികളിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന്, അതൊരു വലിയ ചോദ്യമാണെന്ന് പ്രതികരിച്ച ട്രംപ്, രാജാവിനെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്.”ചാൾസ് രാജാവ് വരുന്നുണ്ട്, അദ്ദേഹം മഹാനായ വ്യക്തിയാണ്. ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു. അദ്ദേഹം തന്റെ രാജ്യത്തിന്റെ മികച്ച പ്രതിനിധിയാണ്,” ട്രംപ് പറഞ്ഞു. കാൻസർ രോഗത്തിനെതിരായ രാജാവിന്റെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചു. രാജാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ഏവർക്കും അറിയാവുന്നതാണെന്നും എന്നാൽ ആ സാഹചര്യത്തിലും അദ്ദേഹം കാണിക്കുന്ന ധൈര്യം അത്ഭുതകരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.ചാൾസ് രാജാവ് തന്റെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, സന്ദർശന വേളയിൽ മികച്ച സമയം ചെലവഴിക്കാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. മറ്റാർക്കും സാധിക്കാത്ത വിധം അദ്ദേഹം തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. വെടിവെപ്പിനെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും, ഔദ്യോഗിക സന്ദർശന പരിപാടികളിൽ മാറ്റം വരുത്തി ഇറാന്റെയോ മറ്റ് അക്രമികളുടെയോ ഭീഷണിക്ക് വഴങ്ങാൻ തയ്യാറല്ലെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.















