
ഇറാനുമായുള്ള ആണവ കരാറിൽ നിർണ്ണായകമായ പുരോഗതി കൈവരിച്ചതായും ധാരണയിൽ എത്തിയാൽ പാകിസ്ഥാനിലെ സമാധാന ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലം കാണുന്നതായാണ് റിപ്പോർട്ടുകൾ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് സമ്മതിക്കാത്ത പല കാര്യങ്ങൾക്കും ഇറാൻ വഴങ്ങിയതായും ട്രംപ് അവകാശപ്പെട്ടു.
ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ ചർച്ചയിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്റെ ഭാഗമായി ഇറാൻ തങ്ങളുടെ പക്കലുള്ള യുറേനിയം കൈമാറുന്ന കാര്യത്തിൽ ധാരണയായതായാണ് സൂചനകൾ. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ സമാധാന കരാർ പൂർത്തിയാകുന്നത് വരെ നീട്ടാൻ തയ്യാറാണെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ ലഘൂകരിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ പ്രവർത്തനങ്ങളെ ട്രംപ് പ്രത്യേകം പ്രശംസിച്ചു. ചർച്ചകളിൽ അദ്ദേഹം മികച്ച രീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്ന് ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിൽ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. കരാർ യാഥാർത്ഥ്യമായാൽ പാകിസ്ഥാനിലേക്കുള്ള ട്രംപിന്റെ സന്ദർശനം മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
Trump signals Pakistan visit as Iran nuclear deal nears consensus















