ടെഹ്റാൻ: പശ്ചിമേഷ്യൻ രാജ്യങ്ങൾ യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞ് അവർക്കെതിരെ ഒന്നിച്ച് നിലകൊള്ളണമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. യുഎസിനെയും ഇസ്രയേലിനെയും പരാമർശിച്ചുകൊണ്ടാണ് ഖമനേയിയുടെ ആഹ്വാനം. യുദ്ധം ആരംഭിച്ച് ആറുമാസം പിന്നിടുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ എഴുത്തുസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാർഥ ശത്രുവിനെ തിരിച്ചറിയുക, അവരുടെ പദ്ധതികൾ മനസ്സിലാക്കുക, അവരെ നേരിടുക എന്ന് ഖമനേയി പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം ഐക്യം, സൗഹൃദം, സഹകരണം എന്നിവയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ ഖമനേയി ഇറാന്റെ പരമോന്നത നേതാവായത്. പദവിയേറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പരസ്യമായി പ്രസംഗിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വീഡിയോയോ ഓഡിയോയോ അധികൃതർ പുറത്തുവിട്ടിട്ടുമില്ല. എന്നാൽ ഇടയ്ക്കിടെ എഴുത്തുപ്രസ്താവനകൾ പുറത്തിറക്കാറുണ്ട്.
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം
യുദ്ധത്തിനിടെ അയൽ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിട്ടിരുന്നു. ഈ താവളങ്ങൾ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതോടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും വിള്ളലുണ്ടായി.
മുസ്ലിംകൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കുന്നവർ “ഇസ്ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യമാണ് നിറവേറ്റുന്നത്” എന്നും ഖമനേയി പറഞ്ഞു. മുസ്ലിംകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന ഏതൊരാളും അറിഞ്ഞോ അറിയാതെയോ, മനഃപൂർവമോ അല്ലാതെയോ ശത്രുക്കളുടെ ലക്ഷ്യമാണ് നിറവേറ്റുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഐക്യം, സൗഹൃദം, നന്മയുടെ പാതയിലെ സഹകരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ജനതയോടും ഐക്യത്തിന് ആഹ്വാനം
രാജ്യത്തിനകത്തെ ഭിന്നതകൾ മാറ്റിവെച്ച് ഇറാൻ ജനത ഒന്നിക്കണമെന്നും ഖമനേയി ആവശ്യപ്പെട്ടു. ഇറാൻ ജനതയ്ക്കിടയിൽ ഒരു തരത്തിലുള്ള ഭിന്നതയും ഉണ്ടാകാൻ അനുവദിക്കരുത്. സാമൂഹിക ഐക്യത്തിന് ദോഷകരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ സമ്പദ്‌വ്യവസ്ഥയിൽ ഡോളറിനുള്ള ആശ്രയം ക്രമേണ കുറയ്ക്കണമെന്നും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തണമെന്നും ഖമനേയി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
‘Recognise your real enemy’: Iran Supreme Leader Mojtaba Khamenei urges Gulf nations to ‘confront’ US, Israel












