യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ; ബജറ്റ് അവതരണം മുഖ്യമന്ത്രി

ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശൻ യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. മെട്രോ വികസനം മുതൽ കർഷകരുടെ ആവശ്യങ്ങൾ വരെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോയെന്നും ആളുകൾ ഉറ്റുനോക്കുകയാണ്.

ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബ്ബറിന്റെ താങ്ങു വില 250 രൂപയാക്കുമെന്നും കാലക്രമേണ അത് 300 ആയി ഉയർത്തുമെന്നും തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് കർഷകർ ഉറ്റു നോക്കുന്നത്. കേരളത്തെ തുറമുഖ നഗരമാക്കാൻ വേണ്ടിയുള്ള മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ ഇടം പിടിച്ചേക്കും. ഐടി,തീരദേശ മേഖലകൾക്ക് പ്രത്യേക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ.

അതേസമയം, നികുതി ചോർച്ച തടയുന്നതിനുളള നടപടികളായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൻെറ മുഖ്യസവിശേഷത. ജി.എസ്.ടി വകുപ്പിനെ ഉടച്ചുവാർത്ത് നികുതി പിരിവ് ഊർജിതമാക്കാനും ബജറ്റിൽ നടപടികളുണ്ടാകും. പുതിയ പദ്ധതികളിലൂടെ വരുമാനം കൂട്ടാനുളള ഇടപെടലുകളും പ്രതീക്ഷിക്കുന്നുണ്ട്. സ്വർണം, മദ്യ നിർമ്മാണ മേഖലകൾക്കായിരിക്കും ഊന്നൽ. മോട്ടോർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പോകുന്ന രീതി അവസാനിപ്പിക്കും. ഇതിലൂടെ സർക്കാരിന്റെ ധനലഭ്യത കൂടുമെന്നാണ് വിലയിരുത്തൽ.

UDF government’s first budget tomorrow; Chief Minister to present budget

More Stories from this section

family-dental
witywide