ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി ലഡാക്കിൽ യുഎസ് അംബാസഡർ സെർജിയോ ഗോർ; ദലൈലാമയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി ശ്രീനഗറിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യാഴാഴ്ച ലഡാക്കിലെത്തി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഗോർ ലേയിൽ സന്ദർശനം നടത്തുകയും നദിയിലൂടെ റാഫ്റ്റിങ് നടത്തുകയും ചെയ്തു. നിലവിൽ ലഡാക്കിൽ കഴിയുന്ന ദലൈലാമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലഡാക്കിലെത്തിയതിന് പിന്നാലെ ഗോർ ലേയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്ന് സോഗ്തിയിൽ നിന്ന് സിന്ധു, സൻസ്കാർ നദികൾ സംഗമിക്കുന്ന സംഗമം വരെയുള്ള ഏതാനും കിലോമീറ്റർ ദൂരത്തിൽ അദ്ദേഹം റിവർ റാഫ്റ്റിങ്ങിലും പങ്കെടുത്തു. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി യുഎസ് അംബാസഡറുടെ സംഘം അഭ്യർഥന നടത്തിയിരുന്നെങ്കിലും അദ്ദേഹം ന്യൂഡൽഹിയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ദലൈലാമയുമായി ഗോർ വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിലും തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

91കാരനായ ദലൈലാമ ജൂൺ 28 മുതൽ ലഡാക്കിൽ വിശ്രമത്തിലാണ്. ന്യൂഡൽഹിയിൽ ഇടത് കാൽമുട്ടിൽ വൈദ്യചികിത്സയ്ക്ക് വിധേയനായതിന് ശേഷമാണ് അദ്ദേഹം ലഡാക്കിലെത്തിയത്. 2019 ഓഗസ്റ്റിൽ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിൽ നിന്ന് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി വേർതിരിച്ചതിന് ശേഷമുള്ള ഒരു മുതിർന്ന യുഎസ് നയതന്ത്ര പ്രതിനിധിയുടെ ആദ്യ ലഡാക്ക് സന്ദർശനമാണിത്. 2020 ജൂണിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിന് ശേഷവും ഇതാദ്യമായാണ് ഒരു മുതിർന്ന യുഎസ് നയതന്ത്ര പ്രതിനിധി ലഡാക്കിലെത്തുന്നത്.

ഗൽവാൻ സംഘർഷത്തെ തുടർന്ന് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാല സൈനിക സംഘർഷാവസ്ഥ നിലനിന്നിരുന്നു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണ, മധ്യ ഏഷ്യൻ പ്രത്യേക ദൂതൻ കൂടിയാണ് ഗോർ. ചൈനയുമായും പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമുള്ള സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ശ്രീനഗറിൽ നടത്തിയ പ്രസ്താവനയിൽ കശ്മീർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് ഗോർ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രസ്താവന വസ്തുതാപരമായി തെറ്റായതാണെന്ന് ആരോപിച്ച് ഇസ്ലാമാബാദിലെ യുഎസ് എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പാകിസ്ഥാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

US ambassador Sergio Gor in Ladakh, may meet Dalai Lama in first trip since Galwan clas

More Stories from this section

family-dental
witywide